2026 ജൂൺ 30, ചൊവ്വാഴ്ച

ഹിന്ദുത്വ ദളിത് വിവേചനത്തിനെതിരാ പോരാളി ആയിരുന്നു.പോയ്കയിൽ അപ്പച്ചൻ

പിആർഡിഎസുകാർ പൊയ്കയിൽ യോഹന്നാനെ (അപ്പച്ചൻ) അർദ്ധനഗ്നനായി പ്രദർശിപ്പിക്കുന്നത് ചരിത്രത്തോടും അദ്ദേഹത്തോടും നീതിപുലർത്താത്ത ഒരു കാര്യമാണ് . അപ്പച്ചന്റെ ഇന്നത്തെ ഈ വേഷം തന്നെ അപ്പച്ചന്റെ ആശയത്തിന് എതിരാണ്. ഇപ്പോൾ കാണുന്ന വേഷം ഒരു ഹിന്ദു സന്യാസിയുടെ താണ്. ഹിന്ദുമതത്തിന്റെ പുറവഴിയെ സഞ്ചരിച്ചിട്ടും അപമാനവും പീഡനവും അല്ലാതെ മറ്റൊന്നും ലഭിച്ചിട്ടില്ലെന്ന് അപ്പച്ചൻ തന്നെ പാടിയിട്ടുണ്ട്. ക്രിസ്ത്യാനിയായെങ്കിലും അതിൻറെ പുറവഴിയെ അല്ലാതെ രാജവീഥിയിലൂടെ സഞ്ചരിക്കാൻ ദളിതർക്ക് കഴിഞ്ഞില്ലന്ന വാസ്തവം അപ്പച്ചനോളം ഉറക്കെ ആരും ഒരിക്കലും പറഞ്ഞിട്ടില്ല. ഇനിയൊട്ടു പറയാനും പോകുന്നില്ല. കാരണം അവർ എല്ലാവരും വിശ്വാസം കൊണ്ട് കണ്ണു കാണാൻ വയ്യാത്ത ആളുകളാണ്. രണ്ടു മതങ്ങളോടും സമരസപ്പെടാതെ മലയാളികൾക്ക് പരിചിതമല്ലാത്ത ക്രിസ്ത്യൻ പാഠങ്ങളുമായാണ് അപ്പച്ചൻ മുന്നോട്ടുപോയത്.  ഇസ്രായേൽ ജനത മിസ്രയീമിൽ അനുഭവിച്ച പീഡനങ്ങൾ കേരളത്തിലെ അടിമകളുടെ ജീവിതവുമായി താരതമ്യം ചെയ്തു കൊണ്ടാണ് അദ്ദേഹം ബൈബിളിനെ വ്യാഖ്യാനിച്ചത്. ഹിന്ദുക്കളെ പോലെ തന്നെ നായർ - ഈഴവ ക്രിസ്ത്യാനികളും പെരുമാറിയ കാര്യം ഒട്ടും മറച്ചു വെക്കാതെ തന്നെ അപ്പച്ചൻ വളരെ വ്യക്തമായി ധീരതയോടെ പറഞ്ഞിട്ടുണ്ട്." ഒരുവൻ ക്രിസ്തുവിലായാൽ പുതിയ സൃഷ്ടിയെത്രെ! " ക്രിസ്തുവിൽ ഒന്നാണെന്ന് പറഞ്ഞിട്ടും പറയനും പുലയനും വേട്ടനും വേറെ വേറെ പള്ളി പണിതവരാണ് കേരളത്തിലെ ക്രിസ്ത്യാനികൾ. അതിനിടയിലൂടെയാണ് അപ്പച്ചന്റെ ക്രിസ്തീയത മുന്നോട്ട് പോയത്. വൃത്തിയും  സാമ്പത്തിക  സുരക്ഷിതത്വവും ഉള്ള ഒരു ജനതയായി തൻറെ അനുയായികളെ വാർത്തെടുക്കുവാൻ ശ്രമിച്ച അദ്ദേഹം വസ്ത്രധാരണത്തിൽ വലിയ പ്രാധാന്യം കൊടുത്ത ആളാണ്. വൃത്തിയുള്ള വെള്ള വസ്ത്രം അദ്ദേഹം തെരഞ്ഞെടുത്തത് സമൂഹത്തിൽ വസ്ത്രത്തിനുള്ള പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട് തന്നെയാണ്. മാന്യമായി അന്തസ്സുള്ള വേഷം ധരിച്ചുകൊണ്ട് മാത്രം പുറത്തിറങ്ങിയ അപ്പച്ചനെ നമ്മൾ ചിത്രത്തിൽ കാണുന്ന കോലത്തിൽ ഇരുത്തുക എന്ന് പറഞ്ഞാൽ അദ്ദേഹത്തെ പരിപൂർണ്ണമായി അപമാനിക്കുക എന്നൊരു കൃത്യമാണ് ചെയ്തത് വെച്ചിരിക്കുന്നത്. ദളിതർ അർദ്ധനഗ്നരായി മാത്രം നടക്കണമെന്ന് വാശിപിടിച്ചവർക്കും മുമ്പിൽ മാന്യമായി വസ്ത്രം ധരിക്കാൻ ആഹ്വാനം ചെയ്ത വിപ്ലവം അനുയായികൾ കാറ്റിൽ പറത്തുകയാണ്. 

അപ്പച്ചന്റെ മരണശേഷം ഉണ്ടായ അധികാര ബലപരീക്ഷണത്തിനിടയിൽ കരുതാർജിക്കുവാൻ വേണ്ടി    ഹിന്ദുമതത്തെ ആശ്ലേഷിച്ചത് മത്സരിച്ചവരുടെ ആവശ്യമാണെങ്കിലും ചരിത്രത്തിൽ അത് ഏറ്റവും വലിയ ഒരു കളങ്കമായി അവശേഷിക്കുന്നു എന്ന് ചിലർക്കെങ്കിലും ബോധ്യമാകും.അയ്യങ്കാളിക്കൊപ്പം നിന്ന് കൈ മെയ്യ് മറന്ന് പോരാടിയവരെ അപ്രത്യക്ഷമാക്കിയത് പോലെ പിആർഡിഎസിന്റെ ചരിത്രത്തിലെ യഥാർത്ഥ നട്ടെല്ല് ആയ ഞാലിയാക്കുഴി അപ്പച്ചനെ എത്ര വിദഗ്ധമായാണ് അപ്രത്യക്ഷമാക്കിയത് എന്ന് ദളിത് ബുദ്ധിജീവികൾ അടക്കം ആരും ചോദിക്കാൻ ധൈര്യപ്പെടില്ല. കാരണം അവരെ സംബന്ധിച്ച് അവിടെ ഒരു  ഇരിപ്പിടമുണ്ട്. ഇതര സമൂഹങ്ങൾക്കൊപ്പം എത്തുന്നതിനു വേണ്ടി ഭൂമിയും സമ്പത്തും ആവശ്യമാണെന്ന് തിരിച്ചറിഞ്ഞ അപ്പച്ചൻ പ്രജാസഭയിലെ അംഗമായിരുന്നു കൊണ്ടു തന്നെ അത് സാധിച്ചെടുക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. മനോഹരമായ ഇടപെടലുകൾ നടത്തുന്നുണ്ട്. ഭരണാധികാരികളോട് കലഹിക്കുകയും അഭ്യർത്ഥിക്കുകയും ചെയ്തുകൊണ്ട് കാര്യങ്ങൾ നേടിയെടുക്കുന്നുണ്ട്. ഒരു ജനതയുടെ ആവശ്യങ്ങൾ സാധ്യമാക്കി കൊടുക്കുന്നത് ഭരണാധികാരികൾ ആണ്. അതെങ്ങനെ ആണെന്ന് അതിൻറെ സാഹചര്യങ്ങൾക്ക് അനുസരിച്ച് വേണം പെരുമാറാൻ എന്നുള്ളത് സാമാന്യ ബുദ്ധി ഉള്ളവർക്ക് മനസ്സിലാകുന്ന കാര്യമാണ്. അന്നത്തെ സാഹചര്യത്തിൽ എങ്ങനെ ഇടപെട്ടാൽ കാര്യം നടക്കുമെന്ന് അറിയാവുന്ന അത്തരം നീക്കങ്ങളാണ് നടത്തിയത്. സമൂഹത്തിൽ തുല്യപ്രാതി നിത്യം ലഭിക്കുന്നതിനുവേണ്ടിയുള്ള അപ്പച്ചന്റെ പ്രവർത്തനങ്ങൾ പൂർണമായി നടപ്പാക്കിയെടുക്കാൻ കഴിയാതെയാണ് അദ്ദേഹം കടന്നുപോയത്. ശേഷിക്കുന്നത് ആ വഴിയിലൂടെ സഞ്ചരിച്ചു കൊണ്ട് നേടിയെടുക്കേണ്ടത്  അനന്തര ഗാമികളുടെ ഉത്തരവാദിത്തമാണ്. കാര്യങ്ങൾ കുറച്ചു ബുദ്ധിമുട്ടുള്ള കാര്യമായതുകൊണ്ട് അതിനുപകരം അപ്പച്ചനേ ദൈവമാക്കിക്കൊണ്ട് അദ്ദേഹത്തോട് അപേക്ഷിക്കുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്. ദൈവമാക്കാനും ആരാധിക്കുനുമുള്ള അവകാശം ആർക്കും ഉണ്ട്. അതിനെ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ല. എന്നാൽ അതിൻറെ ശരിതെറ്റുകളെ കുറിച്ച് സംസാരിക്കാനുള്ള അവകാശം ആർക്കുമുണ്ട് എന്നാണ് ഞാൻ കരുതുന്നത്. 

മരിക്കുന്നതുവരെ യോഹന്നാൻ എന്ന ക്രിസ്ത്യൻ ഉപദേശി ആയിരുന്ന ഒരാൾ, അന്തസ്സുള്ള വസ്ത്രം ധരിച്ച ഒരാൾ,  ഒരിക്കലും ഒരു ഹിന്ദു സന്യാസിയെ പോലെ നിലത്തു  അർദ്ധ  നഗ്നനായി കുത്തിയിരിക്കുമെന്ന്  കരുതുന്നില്ല.  ഇനിയിപ്പോൾ പി.ആർ.ഡി.എസ് കാർ പറയുന്നതുപോലെ അപ്പച്ചൻ ബൈബിൾ കത്തിച്ച് ക്രിസ്ത്യൻ സഭ ഉപേക്ഷിച്ച് മറ്റൊരു പ്രസ്ഥാനത്തിന് രൂപം കൊടുത്തെങ്കിൽ പോലും തങ്ങളെ അപമാനിക്കുകയും പീഡിപ്പിക്കുകയും ചെയ്ത ഹിന്ദു ലോകത്തിലെ സന്യാസിമാരുടെ വേഷത്തിൽ ഇരിക്കാനുള്ള ഒരു സാധ്യതയും കാണുന്നില്ല.

സത്യസന്ധതയില്ലാത്ത ചരിത്രം കൊണ്ട് അപമാനിക്കപ്പെട്ടവരാണ് നമ്മൾ. അല്ലെങ്കിൽ നമ്മൾ അപമാനിക്കപ്പെട്ടത് ചരിത്രം സത്യസന്ധമായി  രേഖപ്പെടുത്താത്തതുകൊണ്ടാണ്. അങ്ങനെയുള്ളവർ തന്നെ വികല ചരിത്രം  രചിച്ചു കൊണ്ടിരിക്കുന്നത് വലിയ ദുരന്തമാണ്. 

കേരള ചരിത്രത്തിൽ ഹിന്ദുമതത്തിന് മുമ്പിൽ അഭിമാനം അടിയറക്കാതിരുന്ന രണ്ടു മഹാന്മാരിൽ ഒരാളാണ് അപ്പച്ചൻ. മറ്റൊരാൾ സഹോദരൻ അയ്യപ്പൻ. ബാക്കിയെല്ലാവരും ഏറിയും കുറഞ്ഞും ഹിന്ദുമതത്തിന്റെ അടിമത്തം സ്വീകരിച്ചവരാണ്. അതുകൊണ്ടാണ് അവരുടെ അനുയായികൾ ഇന്ന് കടുത്ത ഹിന്ദു തീവ്രവാദികൾ പോലും ആകുന്നത്. അങ്ങനെയുള്ള ഒരു മഹാത്മാവിനെ തെറ്റായി ചിത്രീകരിക്കുന്നത് ചരിത്രത്തെയും അദ്ദേഹത്തെയും സ്നേഹിക്കുന്നവർക്ക് വേദനയുളവാക്കുന്ന കാര്യമാണ് .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ