2026 ജൂൺ 9, ചൊവ്വാഴ്ച

ക്രിസ്തുമതം ജാതി ചിന്തയിൽ നിഷ്കളങ്കളമല്ല.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബ്രിട്ടീഷ് മിഷണറിമാരുടെ (CMS - Church Mission Society) വരവോടെയാണ് കേരളത്തിലെ സാമൂഹിക വ്യവസ്ഥിതിയിൽ വിപ്ലവാത്മകമായ മാറ്റങ്ങൾക്ക് തുടക്കമിടുന്നത്. നൂറ്റാണ്ടുകളായി നിലനിന്നിരുന്ന കർക്കശമായ ജാതീയ ഉച്ചനീചത്വങ്ങൾക്കും അയിത്തത്തിനും  എതിരെ, "ക്രിസ്തുവിൽ എല്ലാവരും ഒന്നാണ്" എന്ന സമത്വത്തിന്റെ സുവിശേഷവുമായി മിഷണറിമാർ കടന്നു വന്നപ്പോൾ, അത് കേരളത്തിലെ അധഃസ്ഥിത-പിന്നോക്ക ജനവിഭാഗങ്ങൾക്ക് വലിയൊരു പ്രത്യാശയായി മാറി. എന്നാൽ, മതം മാറിയതിലൂടെ 'ആത്മീയമായ മോചനം' ലഭിച്ചെങ്കിലും, നൂറ്റാണ്ടുകളായി മനുഷ്യന്റെ ഉപബോധമനസ്സിൽ വേരൂന്നിക്കിടന്ന 'ജാതി' എന്ന സാമൂഹിക യാഥാർത്ഥ്യത്തെ അത്രയെളുപ്പം കുടഞ്ഞു കളയാൻ കേരളത്തിലെ ക്രൈസ്തവ സഭകൾക്ക് കഴിഞ്ഞില്ല എന്നതാണ് ചരിത്രം

​കേരളത്തിലെ നായർ, ഈഴവ, മറ്റ് പിന്നോക്ക സമുദായങ്ങളിൽ പെട്ട ഒരു വലിയ വിഭാഗം ജനങ്ങൾ ഹിന്ദുത്വത്തിന്റെ കർക്കശമായ ജാതിവ്യവസ്ഥയോടും അവഗണനയോടും കലഹിച്ചു കൊണ്ട് മിഷണറിമാരുടെ പ്രവർത്തനങ്ങളിൽ ആകർഷിക്കപ്പെടുകയുണ്ടായി. വിദ്യാഭ്യാസവും സാമൂഹികാംഗീകാരവും ലക്ഷ്യമിട്ട് അവർ കൂട്ടത്തോടെ ക്രിസ്തുമതത്തിലേക്ക് (വിശേഷിച്ച് സി.എം.എസ് സഭയിലേക്ക്) കടന്നു വന്നു.
​എന്നാൽ, ജാതീയമായ മേൽക്കോയ്മ നിലനിന്നിരുന്ന ഒരു സമൂഹത്തിൽ നിന്നും വന്ന ഈ വിഭാഗങ്ങൾ, തങ്ങൾ വിട്ടേച്ചു പോന്ന അതേ ഹൈന്ദവ ജാതിബോധത്തിന്റെ സ്വഭാവവിശേഷങ്ങൾ പുതിയ മതത്തിലേക്കും ഒപ്പം കൂട്ടുക ആണുണ്ടായത്. ഇവിടെയാണ് പൗലോസ് അപ്പൊസ്തലന്റെ പ്രഖ്യാപനങ്ങൾക്ക് (ക്രിസ്തുവിൽ യഹൂദനെന്നോ യവനനെന്നോ അടിമയെന്നോ സ്വതന്ത്രനെന്നോ വ്യത്യാസമില്ല) മുകളിൽ പ്രാദേശിക ജാതിബോധം ആധിപത്യം ഉറപ്പിച്ചത്.
 പുലയ ക്രിസ്ത്യാനികളും ഈഴവ ക്രിസ്ത്യാനികളും തമ്മിലുള്ള തർക്കം
​കോട്ടയത്തെ സി.എം.എസ് (ഇന്നത്തെ സി.എസ്.ഐ) സഭയുടെ ചരിത്രത്തിൽ വ്യക്തമായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ഒരു കറുത്ത അധ്യായമാണ് സഭയ്ക്കുള്ളിലെ അയിത്താചരണം. മിഷണറിമാരുടെ നിരന്തരമായ അധ്വാനത്തിന്റെ ഫലമായി പുലയർ, പറയർ തുടങ്ങിയ ദളിത് വിഭാഗങ്ങൾ കൂട്ടത്തോടെ മതംമാറി സഭയിലേക്ക് വന്നപ്പോൾ, അതിന് തൊട്ടുമുമ്പ് മതംമാറി വന്ന ഈഴവ, നായർ പശ്ചാത്തലമുള്ള ക്രിസ്ത്യാനികൾ അവരെ തുല്യരായി കാണാൻ തയ്യാറായില്ല. ദേവാലയത്തിനുള്ളിൽ ദളിത് ക്രിസ്ത്യാനികളോടൊപ്പം ഒരുമിച്ചിരിക്കാനോ, ഒരേ പാത്രത്തിൽ നിന്ന് വിശുദ്ധ കുർബാന (അപ്പം, വീഞ്ഞ്) സ്വീകരിക്കാനോ ഇവർ കൂട്ടാക്കിയില്ല. സഭയ്ക്കുള്ളിൽ കടുത്ത അയിത്തം അനുഭവിക്കേണ്ടി വന്നപ്പോൾ ദളിത് വിഭാഗങ്ങൾ പ്രതിഷേധിച്ചു. ഈ പ്രതിസന്ധി പരിഹരിക്കാൻ മിഷണറിമാർക്ക് പലപ്പോഴും വഴങ്ങേണ്ടി വരികയും, ഒരേ പള്ളിയിൽ തന്നെ വ്യത്യസ്തമായ പ്രാർത്ഥനാ സമയങ്ങളോ അല്ലെങ്കിൽ അവർക്കായി പ്രത്യേക ചാപ്പലുകളോ  നിർമ്മിച്ചു നൽകേണ്ടി വരികയും ചെയ്തു. ജാതിബോധത്തിന്റെ വാശിക്ക് മുന്നിൽ സുവിശേഷത്തിന്റെ സമത്വഭാവം അടിയറവ് പറയേണ്ടി വന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു ഇത്.

​ഈ ജാതീയമായ വിവേചനത്തിൽ മനം നൊന്താണ് പിൽക്കാലത്ത് പൊയ്കയിൽ അപ്പച്ചൻ (കുമാരഗുരുദേവൻ) സഭ വിടുകയും, ദളിതർക്കായി 'പ്രത്യക്ഷ രക്ഷാ ദൈവസഭ' (PRDS) എന്ന പുതിയ സഭ രൂപീകരിക്കുകയും ചെയ്തത്. ക്രിസ്തുമതത്തിലും ജാതി വിവേചനം തുടരുന്നു എന്ന തിരിച്ചറിവാണ് അദ്ദേഹത്തെ ഇതിന് പ്രേരിപ്പിച്ചത്.
​കേരളത്തിലെ സഭകളിൽ 'സുറിയാനി ക്രിസ്ത്യാനി'  എന്നത് കേവലം ഒരു ആരാധനാക്രമം മാത്രമല്ല, അതൊരു ഉയർന്ന സാമൂഹിക പദവിയാണ്. ഒന്നാം നൂറ്റാണ്ടിൽ തോമാശ്ലീഹായിൽ നിന്ന് നേരിട്ട് മതംമാറിയ നമ്പൂതിരിമാരുടെ പിൻതലമുറക്കാരാണ് തങ്ങൾ എന്നൊരു ഐതിഹ്യം സുറിയാനി ക്രിസ്ത്യാനികൾക്കിടയിൽ ശക്തമാണ്. ചില ഈഴവ നായർ കുടുംബക്കാരാണ് നമ്പൂതിരി കഥയുമായി മറ്റുള്ളവരെ ഭരിക്കാൻ ഇറങ്ങിയത്. ഈ 'ഉയർന്ന ജാതി' പരിവേഷം സമൂഹത്തിൽ വലിയ സാമ്പത്തിക-സാമൂഹിക സ്വാധീനം നൽകിയിരുന്നു. മിഷണറിമാർ വഴി പിന്നീട് (19, 20 നൂറ്റാണ്ടുകളിൽ) സഭയിലേക്ക് വന്ന നായർ-ഈഴവ പശ്ചാത്തലമുള്ള ക്രിസ്ത്യാനികൾ, തങ്ങൾക്ക് പഴയ സമൂഹത്തിൽ നഷ്ടപ്പെട്ടതോ അല്ലെങ്കിൽ ലഭിക്കാതിരുന്നതോ ആയ ഈ 'ഉയർന്ന സാമൂഹിക പദവി' ആർജ്ജിച്ചെടുക്കാൻ ശ്രമിച്ചു. ഇതിന്റെ ഭാഗമായി അവർ പിൽക്കാലത്ത് സി.എസ്.ഐ സഭയ്ക്കുള്ളിലെ ആംഗ്ലിക്കൻ പാരമ്പര്യങ്ങളിൽ നിന്ന് മാറി, കേരളത്തിലെ പരമ്പരാഗത സുറിയാനി ക്രിസ്ത്യാനികളുടെ സാംസ്കാരിക ശീലങ്ങളും (പേരുകൾ, വിവാഹ ആചാരങ്ങൾ, ജീവിതരീതികൾ) സുറിയാനി പാരമ്പര്യവും തങ്ങളുടേതാക്കി മാറ്റാൻ തുടങ്ങി. ഇന്ന് സി.എസ്.ഐ സഭയിലെ വലിയൊരു വിഭാഗം തങ്ങളെ 'സുറിയാനി ക്രിസ്ത്യാനികൾ' എന്ന് അടയാളപ്പെടുത്തുന്നത് ഈ സാമൂഹിക പരിണാമത്തിന്റെ ഭാഗമായിട്ടാണ്.
​മാറ്റമില്ലാത്ത ദൈവത്തിന്റെ വചനത്തെ മാറ്റങ്ങൾ നിറഞ്ഞ മനുഷ്യൻ സ്വന്തം താല്പര്യങ്ങൾക്കനുസരിച്ച് എങ്ങനെ മാറ്റിയെഴുതുന്നു എന്നതിന്റെ ഉദാഹരണമാണ് കേരള ക്രൈസ്തവ ചരിത്രത്തിലെ ജാതിബോധം.(മനുഷ്യൻ സൃഷ്ടിച്ച ദൈവത്തിന് ഇതൊന്നും സാധ്യവുമല്ല എന്നുള്ള വാസ്തവം നമുക്ക് കുറച്ചുനേരം മാറ്റിവെക്കാം) 

പ്രധാനമായും ദളിതർക്ക് വേണ്ടി മിഷണറിമാർ നിർമ്മിച്ച സ്കൂളുകളും പള്ളികളും പള്ളിക്കൂടങ്ങളും കോളേജുകളും ഇതര സ്ഥാപനങ്ങളും എല്ലാം ഈ പറയുന്ന നായർ ഈഴവ ക്രിസ്ത്യാനികളുടെ ആധിപത്യത്തിന്റെ കീഴിലാണ് ഇതിനെതിരെ 80കളിലും 90കളിലും ശക്തമായ പ്രതിഷേധം നടന്നെങ്കിലും അധികാരത്തിന്റെ ബലത്തിൽ അവയെല്ലാം അടിച്ചൊടുക്കുകയാണ് ഉണ്ടായത്. എങ്കിലും അതിൻറെ സ്വാധീനം ചില മാറ്റങ്ങൾ സഭയിൽ കൊണ്ടു വന്നു എന്നുള്ളത് നേരാണെങ്കിലും ഇപ്പോഴും നായർ ഈഴവ ക്രിസ്ത്യാനികളുടെ കയ്യിലാണ് അതിൻറെ സമ്പൂർണ്ണ അധികാരം എന്ന് പറയാതിരിക്കാൻ വയ്യ. നമ്മളെ അത്ഭുതപ്പെടുത്തുന്ന മറ്റൊരു കാര്യം ഇത്തരം കാര്യങ്ങളിൽ ഒന്നും ഒരിക്കലും ദൈവം ഇടപെടുന്നതോ പരിഹരിക്കുന്നതോ കണ്ടിട്ടില്ല എന്നുള്ളതാണ്. കഴിഞ്ഞ 25 വർഷത്തിലേറെയായി ദലിത് ക്രിസ്ത്യാനികൾക്കിടയിൽ കൃത്യമായ ബോധ്യമുള്ള ഒരു സംഘടനയോ നേതൃത്വമോ ഉണ്ടായിട്ടില്ല. കുറേ ഉപജാവക സംഘങ്ങളും അഹങ്കാരികളുമായിട്ടുള്ള നേതാക്കന്മാരും കാര്യവിവരമില്ലാത്ത അണികളുമാണ് അവിടെയുള്ളത്. അതുകൊണ്ടുതന്നെ സഭയുടെ അഹങ്കാരത്തെയോ ആധിപത്യത്തെയോ ചോദ്യം ചെയ്യാൻ ആരും ഇല്ലെന്നുള്ള ഒരു അവസ്ഥയിലാണ്. വരിയുടഞ്ഞ മനുഷ്യരിൽ ഭൂരിപക്ഷവും ഇവിടെയാണെന്ന് പറയാതെ വയ്യ. സ്വന്തം അവകാശങ്ങളെക്കുറിച്ച് ബോധ്യമുണ്ടായിട്ടും അത് ചോദ്യം ചെയ്യാൻ കഴിയാതെ കരഞ്ഞു തീർക്കുന്നവർ.
 
ഹിന്ദുമതത്തിലെ അയിത്തത്തോടും വിവേചനത്തോടും വെറുത്തു വന്ന നായരും ഈഴവരും മറ്റ് പിന്നോക്കക്കാരും, പുതിയൊരു ആത്മീയ തണലിൽ എത്തിയപ്പോൾ തങ്ങളേക്കാൾ താഴെയുള്ളവരോട് അതേ വിവേചനം ആവർത്തിച്ചു എന്നത് മനുഷ്യസഹജമായ അധികാരേച്ഛയുടെ പ്രതിഫലനമാണ്.
​ഇന്ന് ബാഹ്യമായി അയിത്തം നിലവിലില്ലെങ്കിലും, സഭകളുടെ ആഭ്യന്തര ഭരണത്തിലും, വിവാഹാലോചനകളിലും, ഇന്നും നിലനിൽക്കുന്ന ഉപസഭകളിലും (ഉദാഹരണത്തിന് സി.എസ്.ഐ സഭയിലെ തന്നെ ദളിത് പിന്നോക്ക ജനവിഭാഗങ്ങളുടെ പ്രത്യേക ഡയോസിസുകൾക്കായുള്ള വാദങ്ങൾ) ഈ പഴയ ജാതിബോധത്തിന്റെ നിഴലുകൾ പൂർണ്ണമായി മാഞ്ഞിട്ടില്ല എന്ന് കാണാം. സുവിശേഷം മനുഷ്യനെ മാറ്റിയെടുക്കാൻ ശ്രമിച്ചപ്പോൾ, മനുഷ്യൻ സുവിശേഷത്തെ സ്വന്തം ജാതിഘടനയിലേക്ക് മാറ്റിയെടുത്തു എന്നതാണ് കേരളത്തിലെ സഭാചരിത്രം നൽകുന്ന ഏറ്റവും വലിയ പാഠം.

വാൽക്കഷണം.
ഇതിൽ ഒരു പ്രത്യേക കൈയ്യടി കൊടുക്കേണ്ടത് മലയരയ വിഭാഗത്തിൽ നിന്നും  വന്നവർക്കാണ്. അവർ ഹിന്ദുവായാലും ക്രിസ്ത്യാനി ആയാലും ദളിതരിൽ കുറച്ച് മികവുള്ള മനുഷ്യരാണ്. ഹിന്ദുക്കളായി നിൽക്കുന്നവരെ നോക്കുക അവർ കോളേജുകളും സ്കൂളുകളും സ്ഥാപനങ്ങളും സ്വന്തമായി തുടങ്ങിയിട്ടുണ്ട്. ഇതര സമൂഹങ്ങളുടെ ഇടിച്ചു നിൽക്കാൻ അവർ പ്രാപ്തരുമാണ്. (ശബരീശ കോളേജ്) പി കെ സജീവനെ പോലെ കഴിവുള്ള നേതൃത്വം അവിടെയുണ്ട്. ക്രിസ്ത്യൻ അരയന്മാർ സ്വന്തമായി ഒരു ഡയോസിസ് നേടിയിട്ടുണ്ട്. ഈസ്റ്റ് കേരള  മഹായിടവക. സി എസ് ഐ യിലെ പുലയരും പറയരുമാണ് ശപിക്കപ്പെട്ട മനുഷ്യനെ പോലെ വട്ടം കറങ്ങി നടക്കുന്നത്. അവർക്ക് ഉപവാസവും പ്രാർത്ഥനയും അന്ധവിശ്വാസവും മാത്രമാണ് കൈമുതൽ ആയിട്ടുള്ളത്.
#ndcfamily #ദലിത്ക്രിസ്ത്യൻ #കത്തോലിക്ക #PostViral #സാമൂഹ്യനീതി #ക്രിസ്ത്യൻ #കാസ #പെന്തക്കോസ് #followersreels #csikerala #കത്തോലിക്ക #കേരളം #csichurchtoronto #csichurch #anglicanchurchofcanada #ഫോളോ #followers
.https://www.facebook.com/share/p/1B7sf426bQ/

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ