2026 ജൂൺ 15, തിങ്കളാഴ്‌ച

യാക്കോബായ സഭയിലെ അൽമായ പ്രമുഖൻ കോട്ടയം അക്കര കുര്യൻ റൈറ്റർ

(9) യാക്കോബായ സഭയിലെ അൽമായ പ്രമുഖൻ കോട്ടയം അക്കര കുര്യൻ റൈറ്റർ
-------------------------------------
പത്തൊമ്പതാം നൂറ്റാണ്ടിൽ മലങ്കര യാക്കോബായ സുറിയാനി സഭയുടെ ചരിത്രഗതിയെ തിരിച്ചു വിട്ട അൽമായ  പ്രമുഖരിൽ പ്രധാനിയാണ് കോട്ടയം അക്കര കുര്യൻ റൈറ്റർ (1829-1886) രണ്ടു മലങ്കര മെത്രാപ്പോലീത്താമാരുടെ വലംകൈയും, രണ്ടു തിരുവിതാംകൂർ രാജാക്കന്മാരുടെ ഉപദേഷ്ടാവും ആയിരുന്ന അദ്ദേഹത്തിൻ്റെ സംഭവബഹുലമായ ജീവിതകഥ ഓരോ യാക്കോബായ സുറിയാനിക്കാരനും (സിറിയൻ  ഓർത്തഡോക്സ് ) മനസ്സിലാക്കിയിരിക്കേണ്ടതാണ്.

1829 ൽ കോട്ടയത്ത് ജനിച്ച കുര്യൻ,
സി എം എസ് സ്കൂളിൽ ഇംഗ്ലീഷ് 
വിദ്യാഭ്യാസത്തിനു ശേഷം 1840 കളുടെ മധ്യത്തിൽ കൊച്ചിയിലെ ആദ്യ യൂറോപ്യൻ കമ്പനിയായ ആസ്പിൻവാൾ കമ്പനിയിൽ റൈറ്റർ ആയി ജോലിയിൽ പ്രവേശിച്ചു. അങ്ങനെ കൊച്ചിയിൽ താമസിച്ചു വരവേ കുര്യൻ, കുന്നംകുളം സ്വദേശികളായ പനക്കൽ ഐപ്പൂരു ,  പാത്തപ്പൻ എന്നീ  മുതലാളിമാരെ പരിചയപ്പെട്ടു. യാക്കോബായ സഭയിലെ അൽമായ  പ്രമുഖരായിരുന്നു കുന്നംകുളം പനയ്ക്കൽ മുതലാളിമാർ ഇവരുമായുള്ള ബന്ധം കുര്യൻ്റെ ജീവിതത്തിലെ സുപ്രധാന വഴിത്തിരിവായി. 

കുര്യൻ്റെ കഴിവും, ഉത്സാഹവും പനക്കൽ മുതലാളിമാരിൽ മതിപ്പുളവാക്കി, അവർ കുര്യനെ വെളിച്ചെണ്ണ വ്യാപാരിയായ ഉമ്മാഖാൻ സേട്ടുവിനെ പരിചയപ്പെടുത്തി. കുര്യൻ സേട്ടുവിൻ്റെ  മാനേജരായി, അദ്ദേഹത്തിൻ്റെ കാലശേഷം , വ്യാപാരം കുര്യൻ തന്നെ നടത്തി, അങ്ങനെ കൊച്ചിയിലെ അറിയപ്പെടുന്ന മുതലാളിയായി.സോപ്പ് നിർമ്മാണവുമായി ബന്ധപ്പെട്ട് ഇംഗ്ലണ്ടിൽ വെളിച്ചെണ്ണയ്ക്ക് വളരെ വലിയഅളവിൽ ആവശ്യമുണ്ടായിരുന്നു. ഈ അനുകൂലമായ കാലാവസ്ഥ കുര്യൻ പ്രയോജനപ്പെടുത്തി. കുന്നംകുളത്തെ സുറിയാനി ക്രിസ്ത്യാനികളുടെ ചുമതലയിലായിരുന്നു ചാവക്കാട് തുറമുഖം പ്രവർത്തിച്ചിരുന്നത് (ബുക്കാനൻ്റെ കേരളം- ഡോക്ടർ പി കെ കരീം പേജ് 46, 61)

പുന്നത്തൂർ രാജാവിൽ നിന്നും ചാവക്കാട് കായൽ തീരത്ത് 300 ഏക്കർ തെങ്ങിൻ തോപ്പ് കുര്യൻ വിലയ്ക്ക് വാങ്ങി. അവിടെ ഒരു ബംഗ്ലാവും, ഒട്ടേറെ ചക്കുകളും  സ്ഥാപിച്ചു , പിന്നീട് ഈ സ്ഥലം ചക്കുകണ്ടം എന്ന് അറിയപ്പെട്ടു . പ്രതാപശാലിയായ കുര്യൻ റൈറ്റർ ചക്കുകണ്ടം ബംഗ്ലാവിൽ താമസിക്കുന്ന കാലം. 

1852ൽ, തിരുവിതാംകൂർ മഹാരാജാവ്  ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ അന്ത്യോഖ്യാ പാത്രിയർക്കീസിൻ്റെ സൂസാസ്തിക്കോനെ (അധികാര പത്രം) ആധാരമാക്കി, നൽകിയ രാജകീയ വിളംബരത്തിനു ശേഷം, വീരേതിഹാസം രചിച്ച പാലക്കുന്നത്ത് മാത്യൂസ് മാർ അത്താനാസിയോസ് 1853 ൽ, പാലയൂർ പ്രദേശത്തെ എഴുന്നള്ളി വന്നു. കോട്ടയം പഴയ സെമിനാരിയിൽ മുതൽ പിടി അക്കര കോര ഉലഹന്നാൻ്റെ അനുജൻ എന്ന നിലയിൽ കുര്യൻ റൈറ്റർ പാലക്കുന്നത്ത് മെത്രാപ്പൊലീത്തയുടെ സൗഹൃദവലയത്തിലായി.

മലങ്കര യാക്കോബായ സുറിയാനി സമുദായം ജന്മം നൽകിയ ഏറ്റവും പ്രതാപശാലിയായ മെത്രാപ്പോലീത്ത മാത്യൂസ് മാർ അത്താനാസിയോസും പ്രഭു തുല്യനായ കുര്യൻ  റൈറ്ററും  ആ ബന്ധം അങ്ങനെ ശക്തമായി. 1856 ലെ തൊഴിയൂർ മെത്രാൻ വാഴ്ചയിലും , കേസ് നടത്തിപ്പിലും കുര്യൻ പ്രമുഖ പങ്ക് വഹിച്ചു. തൊഴിയൂർ കേസിലെ വിജയം മാത്യൂസ് മാർ അത്താനോസ്യോസിനെ അധികാര ലഹരി പിടിപ്പിച്ചു.

പ്രബലനായ കുര്യൻ  റൈറ്ററും, വോക്കർ സായിപ്പും കൂടി 1860ൽ, ബ്രിട്ടീഷ് കൊച്ചിയിൽ നിന്നും വെസ്റ്റേൺ സ്റ്റാർ എന്ന പേരിൽ ആദ്യ ഇംഗ്ലീഷ് പത്രം തുടങ്ങി . 1864 ൽ, പശ്ചിമതാരക എന്ന ആദ്യ മലയാള പത്രവും തുടങ്ങി. 1866 നവംബർ 15ന് രൂപം കൊണ്ട ഫോർട്ട് കൊച്ചി നഗരസഭയുടെ സ്ഥാപനത്തിൽ  കുര്യൻ റൈറ്റർ  പ്രമുഖ പങ്കുവഹിച്ചു , ആദ്യകാല സംഘാടകനും, സ്ഥാപക അംഗവുമാണ്. 1859 ൽ, തിരുവതാംകൂറിൽ അബ്കാരി നിയമം നടപ്പിൽ വരുത്തിയ ആയില്യം തിരുനാൾ മഹാരാജാവിന്, അത് സംബന്ധിച്ച് നിയമാവലി തയ്യാറാക്കി കൊടുത്തത് കുര്യൻ റൈറ്ററാണ്. കേരളത്തിലെ ആദ്യ  അബ്കാരി  കോൺട്രാക്ടർ കോട്ടയം അക്കര കുര്യൻ റൈറ്ററാണ്.

1868 ൽ, മലങ്കര സഭയിൽ പാലക്കുന്നത്ത് മാത്യൂസ് മാർ അത്താനാസിയോസിൻ്റെ ഏകാധിപത്യം വർദ്ധിച്ചപ്പോൾ, കുര്യൻ റൈറ്റർ മെത്രാപ്പോലീത്തായുമായി അകൽച്ചയിലായി , അന്ന് പുലിക്കോട്ടിൽ ബലഹീനൻ ആയിരുന്നു. കുര്യൻ റൈറ്റർ പുലിക്കോട്ടിലിനെ പിന്തുണച്ചു.

1876ൽ, വിഖ്യാതനായ അന്ത്യോഖ്യാ പാത്രിയർക്കീസ് പത്രോസ് നാലാമൻ ബാവ, ലണ്ടനിൽ ബ്രിട്ടീഷ് ചക്രവർത്തിനി വിക്ടോറിയ മഹാരാജ്ഞിയെ സന്ദർശിച്ച ശേഷം, മലങ്കരയിൽ  എഴുന്നള്ളി വന്നു .തിരുവെഴുത്ത് വിളബരം റദ്ദ് ചെയ്തു.  മലങ്കര മെത്രാപ്പോലീത്തായുടെ, ഏകാധിപത്യത്തിന് എതിരെ സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ രൂപം കൊണ്ടു. 

കുര്യൻ റൈറ്റർ ആയില്യം തിരുനാൾ (1860-1880) മഹാരാജാവിൻ്റെയും, വിശാഖം തിരുനാൾ (1880-1885) മഹാരാജാവിൻ്റെയും മുഖ്യ ഉപദേഷ്ടാവായി. ചരിത്ര പ്രസിദ്ധമായ മുളംന്തുരത്തി സുന്നഹദോസിൻ്റെ വ്യവസ്ഥകളെല്ലാം എഴുതി ഉണ്ടാക്കിയത് പുലിക്കോട്ടിൽ തിരുമേനിയും, കുര്യൻ റൈറ്ററും കുടിയാണ് , പാത്രിയർക്കീസ് ബാവയെ കാണിച്ച് അനുവാദം വാങ്ങിയാണ് സുന്നഹദോസിൽ അവതരിപ്പിച്ചത്. സുന്നഹദോസിൽ പ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തത് കുര്യൻ റൈറ്റർ ആയിരുന്നു. 

യാക്കോബായ സുറിയാനി സഭാചരിത്രത്തിൻ്റെ ഗതിവിഗതികളെ നിയന്ത്രിച്ച കോട്ടയം അക്കര സി.ജെ.കുര്യൻ, കുര്യൻ റൈറ്ററുടെ സഹോദര പുത്രനും, നിരണം ഇലഞ്ഞിക്കൽ ഇ. ജെ ജോൺ വക്കീൽ സഹോദരി പുത്രനുമാണ്.

റോയൽ കോടതി കേസ്  നടത്തിപ്പിൻ്റെ ബുദ്ധികേന്ദ്രം കുര്യൻ റൈറ്ററാണ്.
യാക്കോബായ സുറിയാനി സഭയിൽ, അൽമായ പൗരുഷത്തിൻ്റെ വീരേതിഹാസം രചിച്ച നസ്രാണി കേസരി അക്കര കുര്യൻ റൈറ്റർ 1886 ൽ നിര്യാതനായി കോട്ടയം പുത്തൻ പള്ളിയിൽ അടക്കപ്പെട്ടു. അദ്ദേഹത്തിൻ്റെ  ശവസംസ്കാരത്തിന് ആചാരപ്രകാരം മുഖം മറക്കേണ്ട തുണി കരുതാതിരുന്നതിനാൽ പരുമല തിരുമേനി തൻ്റെ സ്ലീബായിൽ കെട്ടിയിരുന്ന ചുവന്ന പട്ട് എടുത്ത് മുഖം മൂടുകയാണ് ഉണ്ടായത് .
കോട്ടയം പുത്തൻ പള്ളിക്ക് അദ്ദേഹം ദാനം ചെയ്ത സെമിത്തേരിയിലെ ആദ്യത്തെ ശവസംസ്കാരം അദ്ദേഹത്തിൻ്റേത് ആയിരുന്നു.    

സാബു കുര്യൻ കല്ലുപാലത്തിങ്കൽ , TVM  944 691 4095

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ