2026 ജൂൺ 11, വ്യാഴാഴ്‌ച

മൈലാപ്പൂർ: മാർത്തോമ്മാ ക്രിസ്ത്യാനികളുടെ വിശുദ്ധസ്ഥലം


മൈലാപ്പൂർ: ഭാരതസഭയുടെ തുടക്കവും കേന്ദ്രസ്ഥാനവും

​ലിറ്റർജിക്കൽ റിസർച്ച് സെന്റർ പഠനപരമ്പര

​PUBLISHED ON APRIL 28, 2026

​ഇന്ത്യയിലെ സുവിശേഷപ്രഘോഷണത്തിന്റെ ഭാഗമായി വടക്കേ ഇന്ത്യയിലും തെക്കേ ഇന്ത്യയിലെ പല പട്ടണങ്ങളിലും തോമാശ്ലീഹാ സഭാസമൂഹത്തിന് രൂപം കൊടുത്തു. പാർത്ഥ്യരാജ്യത്തിന്റെ ഭാഗമായിരുന്ന വടക്കേ ഇന്ത്യയിൽ തന്റെ ആദ്യ പ്രേക്ഷിതയാത്രയുടെ സമയത്തും കേരളം ഉൾപ്പെടുന്ന ‘തമിഴകം’ എന്നറിയപ്പെട്ടിരുന്ന തെക്കേ...ഇന്ത്യയിൽ രണ്ടാമത്തെ പ്രേക്ഷിതയാത്രയിലുമാണ് സഭയ്ക്ക് ആരംഭം കുറിച്ചത്.

​തെക്കേ ഇന്ത്യയിലെ രണ്ടാമത്തെ പ്രധാന പട്ടണം ആയിരുന്നു മൈലാപ്പൂർ. ഒന്നാമത്തെ പ്രധാന പട്ടണം കേരളത്തിൽ മലബാർ തീരത്തുള്ള മുസ്സിരിസും. അന്നത്തെ ഇന്ത്യയിലെ നാലാമത്തെ പ്രധാന പട്ടണം ആയിരുന്നു മൈലാപ്പൂർ. ഗുജറാത്തിലെ ബാറുച്ച്, കേരളത്തിലെ മുസിരിസ്, പാക്കിസ്ഥാനിലെ ഇപ്പോഴുള്ള തക്ഷശില എന്നിവയായിരുന്നു പ്രാധാന്യത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ഈ നാലു പട്ടണങ്ങളിൽ മൈലാപ്പൂരിന് ഒരു പ്രത്യേകസ്ഥാനം ഉണ്ടായിരുന്നു. അതായത്, ചൈന ഉൾപ്പെടെയുള്ള കിഴക്കൻ രാജ്യങ്ങളിലേക്കുള്ള കവാടമായി (Gateway to the East) കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ തെക്കേ ഇന്ത്യയിലെ പ്രധാന പട്ടണങ്ങളായ മുസിരിസ് പടിഞ്ഞാറേയ്ക്കുള്ള കവാടവും മൈലാപ്പൂർ കിഴക്കോട്ടുള്ള കവാടവുമായി പരിഗണിക്കപ്പെട്ടിരുന്നത് ഈ രണ്ടു പട്ടണങ്ങളുടെയും പ്രാധാന്യം എടുത്തു കാണിക്കുന്ന കാര്യങ്ങളാണ്. ഇവയിൽ മുസിരിസ് തോമാശ്ലീഹാ വന്നിറങ്ങിയ സ്ഥലവും മൈലാപ്പൂർ അപ്പസ്തോലന് അന്ത്യവിശ്രമം നൽകിയതുമായ സ്ഥലങ്ങളുമാണ്. മൈലാപ്പൂരിലെ തോമാശ്ലീഹായുടെ രക്തസാക്ഷിത്വം ഈ പട്ടണത്തെ മാർത്തോമാ ക്രിസ്ത്യാനികളുടെ, ഭാരതക്രൈസ്തവരുടെ ഏറ്റവും പ്രിയപ്പെട്ട, പ്രധാനപ്പെട്ട സ്ഥലമാക്കിതീർത്തു. ഭാരതസഭയുടെ തുടക്കവും കേന്ദ്രസ്ഥാനവും മൈലാപ്പൂർ എന്ന് തന്നെ പറയാം. ആദ്യ നൂറ്റാണ്ടുകളിൽ സഭാകേന്ദ്രമായി പ്രവർത്തിച്ചിരുന്നത് മൈലാപ്പൂർ ആയിരുന്നു. മധ്യനൂറ്റാണ്ടുകളുടെ...ആരംഭഘട്ടത്തിൽ കൊല്ലവും തുടർന്ന് കൊടുങ്ങല്ലൂരും സഭാകേന്ദ്രങ്ങളായി ഭവിച്ചു. ഏഴാം നൂറ്റാണ്ട് മുതൽ പോർച്ചുഗീസുകാരുടെ ആഗമനം (പതിനഞ്ചാം നൂറ്റാണ്ടിന്റെ അന്ത്യം) വരെ കൊടുങ്ങല്ലൂരിലായിരുന്നു മാർത്തോമാ ക്രിസ്ത്യാനികളുടെ മെത്രാപ്പോലീത്തമാർ താമസിച്ചിരുന്നത് എന്നാണ് പോർച്ചുഗീസ് രേഖകളിലുള്ളത്. തോമാശ്ലീഹാ രക്തസാക്ഷിത്വം വരിച്ചതും ശ്ലീഹായെ കബറടക്കിയതും മൈലാപ്പൂരിലാണ് എന്ന് തെളിയിക്കുന്ന അനേകം ചരിത്രരേഖകൾ ഉണ്ട്. മൂന്നാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ വിരചിതമായ (തോമായുടെ നടപടികൾ) എന്ന ഗ്രന്ഥമാണ് ഏറ്റവും പ്രധാന തെളിവ്. ഈ ഗ്രന്ഥത്തിന്റെ പതിമൂന്നാം അധ്യായത്തിൽ തോമായുടെ രക്തസാക്ഷിത്വം വളരെ വിശദമായി ചിത്രീകരിക്കുന്നുണ്ട്. അനേകം സഭാ പിതാക്കന്മാർ തോമാശ്ലീഹായുടെ രക്തസാക്ഷിത്വവും...കബറിടവും സംബന്ധിച്ച വളരെയേറെ കാര്യങ്ങൾ അവരുടെ ഗ്രന്ഥങ്ങളിൽ കുറിച്ചിട്ടുള്ളത് ഇന്ന് നമുക്ക് ലഭ്യമാണ്. പുരാവസ്തു ഗവേഷണ പഠനങ്ങളും വിദേശയാത്രികരുടെ വിവരണങ്ങളും ഇക്കാര്യം തെളിയിച്ചിട്ടുണ്ട്. മൈലാപ്പൂരിലെ തോമായുടെ കബറിടം വളരെ പൂജനീയം ആയിട്ടാണ് പഴയ നൂറ്റാണ്ടുകളിൽ കരുതിയിരുന്നതെന്ന് പോർച്ചുഗീസ് ചരിത്രഗ്രന്ഥങ്ങൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ക്രൈസ്തവർ മാത്രമല്ല അക്രൈസ്തവരും ഭയഭക്ത്യാദരവുകളോടെയാണ് ഈ പൂജ്യസ്ഥലം കണ്ടിരുന്നത് എന്നും അവർ രേഖപ്പെടുത്തിയിട്ടുണ്ട്. തോമായുടെ കബറിടം മാർത്തോമാ ക്രിസ്ത്യാനികളുടെ ആധ്യാത്മികജീവിതത്തിൽ സുപ്രധാന പങ്ക് വഹിച്ചിരുന്നു. മൈലാപ്പൂർ കബറിടത്തിങ്കലേക്കുള്ള തീർത്ഥാടനങ്ങൾ അവർ പതിവായി നടത്താറുണ്ടായിരുന്നു. മൈലാപ്പൂർ തീർത്ഥാടനം ജീവിത സായൂജ്യമായാണ് ക്രൈസ്തവർ കരുതിയിരുന്നത്. മൈലാപ്പൂരിൽ നിന്ന് കൊണ്ടുവന്നിരുന്ന തിരുശേഷിപ്പായ മണ്ണ് രോഗങ്ങൾ സുഖപ്പെടുത്താൻ വരെ ശക്തിയുള്ളതായിരുന്നുവെന്ന് അവർ വിശ്വസിച്ചിരുന്നു.

റവ. ഡോ. ജെയിംസ് പുലിയുറുമ്പിൽ

തോമാശ്ലീഹാ തെക്കേ ഇന്ത്യ മുഴുവൻ നിർബാധം യാത്ര ചെയ്തു. അന്നത്തെ പരിമിതമായ സൗകര്യങ്ങളൊന്നും ദൈവരാജ്യപ്രഘോഷണത്തിന് അദ്ദേഹത്തിന് തടസ്സമായിരുന്നില്ല. മറ്റ് അപ്പസ്തോലന്മാരുടെയും സ്ഥിതി അക്കാലത്ത് വ്യത്യസ്തമായിരുന്നില്ല. വിശുദ്ധ പൗലോസിന്റെ പല ലേഖനങ്ങളിലും ഇക്കാര്യം കാണാവുന്നതാണ്. ഇന്ത്യയുടെ തെക്കുപടിഞ്ഞാറും തെക്കു കിഴക്കും തീരപ്രദേശങ്ങളിലാണ് തോമസ് പ്രധാനമായും തന്റെ രണ്ടാം പ്രേക്ഷിതയാത്രയിൽ സുവിശേഷം പ്രഘോഷിച്ചത്. 'തോമായുടെ നടപടികളിൽ' നിന്നും ഇക്കാര്യം മനസ്സിലാക്കാൻ സാധിക്കും.

​സാൻതോം മൈലാപ്പൂർ, സെന്റ് തോമസ് മൗണ്ട്, ചിന്നമല എന്നിങ്ങനെ തെക്കു കിഴക്കൻ പ്രദേശത്തെ മൂന്നു പ്രധാനസ്ഥലങ്ങളാണ് തോമസിന്റെ രക്തസാക്ഷിത്വവും കബറിടവുമായി ബന്ധപ്പെട്ട് ഇന്ന് കാണാനുള്ളത്. ഇവ മൂന്നും തമ്മിൽ വലിയ ബന്ധമുണ്ട്. അടുത്തടുത്ത സ്ഥലങ്ങളും ഇന്നത്തെ ചെന്നൈ പട്ടണത്തിന്റെ ഭാഗങ്ങളും ആണ്. വിദേശരാജ്യങ്ങളുമായി ഈ തീരപ്രദേശത്തിനും ഇതിലെ പട്ടണങ്ങൾക്കും പ്രത്യേകിച്ച് മൈലാപ്പൂരിനും ബന്ധം ഉണ്ടായരുന്നെങ്കിലും വിദേശികൾക്ക് ​കൂടുതൽ ബന്ധം മലബാർ തീരത്തുള്ള മുസിരിസ്, നിരണം, പുറക്കാട് എന്നിവയോട് ആയിരുന്നു. തെക്കു കിഴക്കൻ തീരപ്രദേശത്തെ ഏറ്റവും പ്രധാന പട്ടണം ആയിരുന്നതുകൊണ്ടാണ് മൈലാപ്പൂരിനെ ‘കിഴക്കിന്റെ കവാടം’ എന്ന് വിളിച്ചിരുന്നത്.

​മൈലാപ്പൂർ കൂടാതെ കിഴക്കൻ തീരപ്രദേശത്തെ മറ്റു പ്രധാന പട്ടണങ്ങൾ കാവേരി പട്ടണവും പുതുശ്ശേരിയും ആയിരുന്നു. തെക്ക് കാവേരി പട്ടണം മുതൽ വടക്ക് സുപട്ടണം (മൈലാപ്പൂർ) വരെ ക്രൈസ്തവരുടെ സാന്നിധ്യമുണ്ടായിരുന്നു എന്നാണ് അടുത്തകാലത്തെ പഠനങ്ങൾ തെളിയിക്കുന്നത്. തീരപ്രദേശങ്ങളിലെ പട്ടണങ്ങൾക്ക് വിദേശരാജ്യങ്ങളുമായി ബന്ധമുണ്ടായിരുന്നതോടൊപ്പം ഇവ

തമ്മിലും ധാരാളമായ കച്ചവട ബന്ധം ഉണ്ടായിരുന്നു. ഈ ബന്ധം കരമാർഗ്ഗവും കടൽമാർഗ്ഗവും സാധ്യമായിരുന്നു. മലബാർ ചോളമണ്ഡലം തീരപ്രദേശങ്ങളിൽ കണ്ടെത്തിയ റോമൻ സ്വർണ്ണനാണയങ്ങൾ ഇവയുടെ വൈദേശിക വാണിജ്യ ബന്ധം വ്യക്തമാക്കുന്നുണ്ട്. അതിനാൽ തോമാശ്ലീഹായുടെ ഈ പ്രദേശങ്ങളിലെ പട്ടണങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രേഷിത പ്രവർത്തനവും അനായാസമായിരുന്നു എന്നു വേണം കരുതാൻ. കച്ചവടക്കാരും യാത്രക്കാരും ഉപയോഗിച്ചിരുന്ന ഇത്തരം മാർഗ്ഗങ്ങൾ ശ്ലീഹായും ഉപയോഗിച്ചിട്ടുണ്ട്. കാടുകളും മലകളും നദികളും കടന്നുള്ള യാത്ര അന്ന് അസാധാരണമായിരുന്നില്ല. കിഴക്കൻ തീരപ്രദേശത്തെ പ്രധാന പട്ടണമായ മൈലാപ്പൂരിൽ സംഭവിച്ച വിശുദ്ധ തോമാശ്ലീഹായുടെ രക്തസാക്ഷിത്വം ആ പട്ടണത്തെ മാർത്തോമാ ക്രിസ്ത്യാനികളുടെ വിശുദ്ധസ്ഥലം ആക്കിതീർത്തു.

​റവ.ഡോ. ജയിംസ് പുലിയുറുമ്പിൽ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ