2023, ഡിസംബർ 24, ഞായറാഴ്‌ച

ക്രിസ്മസിന്റെ മതനിരപേക്ഷ ചാരുത

സമാധാനം, സാഹോദര്യം, സ്നേഹം തുടങ്ങി മാനവികതയുടെ അമൂല്യ സന്ദേശവുമായി ലോകം വീണ്ടുമൊരു ക്രിസ്മസ് ആഘോഷിക്കുകയാണ്.  മലയാളികൾ മതഭേദമന്യേ കൊണ്ടാടുന്ന ക്രിസ്മസ് അതിനാൽ തന്നെ നമ്മുടെ മതനിരപേക്ഷ സംസ്കാരത്തിന്റെ പ്രതീകവും കൂടിയാണ്. ക്രിസ്മസിന്റെ വരവ് വിളിച്ചോതി കേരളക്കരയിലെ ഓരോ വീട്ടിലും തെളിഞ്ഞു കത്തുന്ന നക്ഷത്ര വിളക്കുകൾ അതിന്റെ പ്രകാശിക്കുന്ന തെളിവുകളാണ്. ഓണവും വിഷുവും ക്രിസ്മസും റംസാനും ഒരേ നിറവിൽ ആഘോഷമാക്കുന്ന മലയാളിയുടെ മതനിരപേക്ഷ മനസ്സിന്റെ തെളിവ്.

കേരളത്തിന്റെ  ഈ മതനിരപേക്ഷ അടിത്തറ പക്ഷേ ചിലർക്ക് കണ്ണിലെ കരടാണ്. തങ്ങളുടെ വർഗീയ, വിദ്വേഷ രാഷ്ട്രീയം ഇവിടെ വേരു പിടിക്കാത്തതിനു കാരണം കേരളത്തിന്റെ മതനിരപേക്ഷ സംസ്കാരമാണെന്ന് അറിയുന്ന ബിജെപി, മലയാളി ഒറ്റ മനസ്സോടെ ആഘോഷിക്കുന്ന ക്രിസ്മസ് വേളയെ, ആ ഒരുമ തകർക്കുകയെന്ന അജൻഡ നടപ്പാക്കാനുള്ള അവസരമായി ഉപയോഗപ്പെടുത്താൻ ശ്രമിക്കുന്നു. ക്രിസ്ത്യൻ ഭവനങ്ങളിലും പള്ളികളിലും ബിഷപ്പുമാരുടെ അരമനകളിലും "ക്രിസ്മസിന്റെ സ്നേഹ സന്ദേശവു'മായി ബിജെപി നേതാക്കൾ നടത്തുന്ന സന്ദർശനം  ക്രിസ്മസ് മുന്നോട്ടുവയ്ക്കുന്ന സാഹോദര്യത്തിന്റെ സന്ദേശത്തിന് നിരക്കുന്നതല്ലാതാകുന്നത് അതിൽ ഒളിഞ്ഞിരിക്കുന്ന രാഷ്ട്രീയ ദുഷ്ടലാക്കു കൊണ്ടാണ്.

ബിജെപിയടങ്ങുന്ന സംഘപരിവാറിന്റെ ആശയ അടിത്തറയായ വിചാരധാര മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും കമ്യൂണിസ്റ്റുകാരെയും ഇന്ത്യയുടെ "ആഭ്യന്തര ഭീഷണി' യായാണ് വിലയിരുത്തുന്നത്. "ജീവകാരുണ്യ' ത്തിന്റെ മുഖംമൂടിയണിഞ്ഞ് അധാർമികവും രാഷ്ട്രീയവുമായ തന്ത്രങ്ങൾ മെനയുന്നവരെന്ന് സംഘപരിവാറിന്റെ "ഗുരുജി' ആയ ഗോൾവാൾക്കർ രചിച്ച വിചാരധാര ക്രൈസ്തവരെ ആക്ഷേപിക്കുന്നു. ക്രൈസ്തവർ ന്യൂനപക്ഷമായ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ സംഘപരിവാർ സംഘടനകൾ പിന്തുടർന്നു പോരുന്ന ക്രൈസ്തവവിരുദ്ധ അതിക്രമങ്ങൾ അവർ ക്രൈസ്തവരെ "ഭീഷണി' യായിത്തന്നെയാണ് കാണുന്നതെന്ന് തെളിയിക്കുന്നു.

ഒഡിഷയിലെ മനോഹർ പുർ ഗ്രാമത്തിൽ 1999 ജനുവരി 22ന് പത്തും ആറും വയസ്സുള്ള രണ്ടു മക്കൾക്കൊപ്പം ചുട്ടു കൊല്ലപ്പെട്ട  ഗ്രഹാം സ്റ്റെയ്ൻസ് മുതൽ നരേന്ദ്ര മോദി സർക്കാർ തടവിലാക്കി പീഡിപ്പിച്ചു കൊന്ന ഫാദർ സ്റ്റാൻ സ്വാമിവരെയുള്ള സുവിശേഷ പ്രവർത്തകർ സംഘപരിവാറിന്റെ "ക്രൈസ്തവ പ്രേമ' ത്തിന്റെ സമീപകാല തെളിവുകളായി നമ്മുടെ മുന്നിലുണ്ട്. ഒഡിഷയിലെ തന്നെ  കണ്ഡമലിൽ 2007ലെ ക്രിസ്മസ് കാലത്ത് ക്രൈസ്തവരെ ലക്ഷ്യംവച്ച് നടന്ന ഏകപക്ഷീയമായ കലാപത്തിൽ തകർക്കപ്പെട്ടത് നൂറോളം ആരാധനാലയങ്ങൾ. കോൺവെന്റുകളും ക്രൈസ്തവ സ്ഥാപനങ്ങളും  ക്രൈസ്തവ ഭവനങ്ങളും തുടച്ചുനീക്കി പ്രദേശം ക്രൈസ്തവ മുക്തമാക്കുകയെന്ന ഉദ്ദേശ്യത്തിൽ നടന്ന കലാപം ലക്ഷ്യം കണ്ടുവെന്ന് ചരിത്രം. ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ജാർഖണ്ഡ്, ഛത്തീസ്ഗഢ്‌ സംസ്ഥാനങ്ങളിൽ ക്രൈസ്തവ ആരാധനാലയങ്ങൾ തകർക്കുന്നതടക്കമുള്ള ആക്രമണങ്ങൾ നിരന്തരമായി നടക്കുന്നു. ദരിദ്രർക്കും ദളിതർക്കും ആദിവാസികൾക്കുമിടയിൽ സാമൂഹ്യസേവനം നടത്തുന്ന കന്യാസ്ത്രീകൾ അടങ്ങുന്ന മിഷനറി പ്രവർത്തകരെ മതംമാറ്റം ആരോപിച്ച് സംഘപരിവാർ സംഘടനകൾ ആക്രമിക്കുന്നത് കുത്തക കമ്പനികളും വൻകിട ഭൂവുടമകളും അടങ്ങുന്ന ചൂഷകവർഗത്തിനു വേണ്ടിയാണെന്നത് പലപ്പോഴും പുറംലോകം അറിയുന്നില്ല.

പ്രധാനമന്ത്രി മോദിയുടെ ഗുജറാത്തിലടക്കം ക്രിസ്മസ് ആഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തിയ "പരിവാറിൽ' പെട്ട ബിജെപി, കേരളത്തിൽ ക്രിസ്മസ് കാലത്ത് സ്നേഹസന്ദേശവുമായി അരമനകളും പള്ളികളും ക്രൈസ്തവ വീടുകളും കയറിയിറങ്ങുന്നത് കാണുമ്പോൾ ആട്ടിൻ തോലിട്ട ചെന്നായയുടെ കഥ ആർക്കെങ്കിലും ഓർമ വന്നാൽ അവരെ കുറ്റം പറയാനാകില്ല. സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയം അപരന്മാരായി മുദ്രകുത്തി വേട്ടയാടുന്ന മുസ്ലിങ്ങൾക്കെതിരെ, ഒരു കൂട്ടുകക്ഷിയെയാണ് അവർ ക്രൈസ്തവരിൽ തിരയുന്നത്. ഇത്തരം കുത്സിത രാഷ്ട്രീയം  ഇവിടെ വിലപ്പോകില്ലെന്ന്  മതനിരപേക്ഷ സംസ്കാരത്തെ മുലപ്പാലിനൊപ്പം നുണഞ്ഞ ഓരോ മലയാളിയും പലവട്ടം സംഘപരിവാറിന് താക്കീത് നൽകിയതുമാണ്.

ഉദാത്തമായ മാനവികതയുടെ പ്രകാശനവേളകളാകേണ്ട ക്രിസ്മസ് പോലുള്ള സന്ദർഭങ്ങൾ ദുഷ്ടവും സങ്കുചിതവുമായ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കുവേണ്ടി ദുരുപയോഗിക്കുന്നവരുടെ യഥാർഥ മുഖം വിവേകികളായ മതമേലധ്യക്ഷന്മാർ അടക്കമുള്ള ക്രൈസ്തവസമൂഹം തിരിച്ചറിയുന്നുണ്ട്. കുളം കലക്കി മീൻ പിടിക്കാനുള്ള ശ്രമങ്ങൾ അർഹിക്കുന്ന അവഗണനയോടെ അവർ തള്ളിക്കളയുകയും ചെയ്യുന്നു.

മുൻ വർഷങ്ങളിലെപോലെതന്നെ ക്രിസ്മസ് കൈപൊള്ളാതെ ആഘോഷിക്കാൻ വേണ്ടതെല്ലാം ഒരുക്കാൻ ഇക്കുറിയും കേരളത്തിലെ എൽഡിഎഫ് സർക്കാരിന് കഴിഞ്ഞുവെന്നത് കടുത്ത സാമ്പത്തിക ഞെരുക്കത്തിന്റെ സാഹചര്യത്തിൽ അഭിനന്ദനാർഹമാണ്. ഉത്സവവേളകളിൽ ഉണ്ടായേക്കാവുന്ന  പൊതുവിപണിയിലെ വിലക്കയറ്റം ഒഴിവാക്കാൻ സഹകരണ ചന്തകളിലൂടെ സാധ്യമായി. 965 രൂപ വിലയുള്ള സാധനങ്ങൾ  462.50 രൂപയ്ക്ക് ലഭ്യമാക്കിയ ജില്ലാ ആസ്ഥാനങ്ങളിലെ സപ്ലൈകോ സഹകരണ ചന്ത ക്രിസ്മസ് തലേന്നും തുറന്ന് പ്രവർത്തിച്ചു. പൊതു വിപണിയേക്കാൾ വലിയ വിലക്കുറവിൽ സഹകരണ ചന്തകളിൽ സബ്സിഡി –- സബ്‌സിഡി ഇതര സാധനങ്ങൾ ലഭ്യമാക്കാനായി. സപ്ലൈകോയുടെ ആയിരത്തറുനൂറിലേറെ ഔട്ട്‌ലെറ്റുകളിലും വിലക്കുറവിൽ സാധനങ്ങൾ ലഭ്യമാക്കിയതോടെ ക്രിസ്മസ് ഷോപ്പിങ്ങിലെ ആശങ്ക അകന്നു.

ലോകമെങ്ങും ക്രൈസ്തവർ ക്രിസ്മസ് ആഘോഷിക്കുമ്പോൾ മലയാളികൾ അതിൽ പങ്കുചേരുന്നത് ഒരൊറ്റ മനസ്സോടെയാണ്. യേശുക്രിസ്തു ഉദ്ഘോഷിച്ച മഹത്തായ മാനവിക മൂല്യങ്ങളുടെ അന്തസ്സത്ത ഉൾക്കൊള്ളാനുള്ള വിശാല മനസ്ഥിതിയുടെ പ്രതിഫലനമാണത്. അതിനാൽതന്നെ മലയാളികളേവരും  ക്രിസ്മസിന്റെ ആഹ്ലാദാഘോഷങ്ങളുടെ അവകാശികളുമാണ്. ഏവർക്കും സന്തോഷ
പൂർണമായ ക്രിസ്മസ് ആശംസ...

https://www.deshabhimani.com/post/20231224_11247/deshabhimani-editorial-christmas




സ്‌നേഹത്തിന്റെ ജന്മദിനം - ബ്ലസി എഴുതുന്നു

https://deshabhimani.com/
സ്‌നേഹത്തിന്റെ ജന്മദിനം - ബ്ലസി എഴുതുന്നു
വെബ് ഡെസ്ക്  Mon, 25 Dec 2023 01:01AM IST
സ്‌നേഹത്തിന്റെ ജന്മദിനം - ബ്ലസി എഴുതുന്നു
Share:

ക്രിസ്‌മസ്‌ ലോകം മുഴുവൻ ആഘോഷിക്കുന്ന സമയങ്ങളിലൂടെയാണ്‌ നാമിപ്പോൾ കടന്നുപോകുന്നത്‌. പക്ഷേ, ലോകത്തെക്കുറിച്ച്‌ മൊത്തമായി നമ്മൾ ചിന്തിക്കുമ്പോൾ, ക്രിസ്‌തുവിനെക്കുറിച്ചും ക്രിസ്‌മസിനെക്കുറിച്ചും പറയുമ്പോൾ സർവ മനുഷ്യർക്കും ഉണ്ടാകാവുന്ന മഹാസമാധാനം എന്നുള്ളതാണ്‌ പറയുക. ക്രിസ്‌തുവിന്റെ ആ കാലത്തുണ്ടാകുന്ന വചനം നമ്മോട്‌ സംസാരിക്കുന്നത്‌ സർവജനത്തിനും ഉണ്ടാകുന്ന മഹാസന്തോഷമായ സമാധാനത്തെക്കുറിച്ചാണ്‌. സമാധാനം വലിയ പ്രസക്തമായ കാലഘട്ടത്തിലാണ്‌ നാം ക്രിസ്‌മസ്‌ ആഘോഷിക്കുന്നത്‌. കാരണം ലോകത്ത്‌ ഒരു വിഭാഗം ആൾക്കാർ ഭയത്തിന്റെയും ഭീതിയുടെയും നാളുകളിലൂടെ കടന്നുപോകുമ്പോൾ തിരുപ്പിറവി ആഘോഷിക്കപ്പെടേണ്ട ഇടങ്ങളിലൊക്കെ, സർവ സാഹോദര്യവും സമാധാനവുമൊക്കെ നമ്മോട്‌ പറഞ്ഞ ക്രിസ്‌തുവിനെ മറന്നുകൊണ്ടുള്ള ഒരു ക്രിസ്‌മസ്‌ ആയിട്ടാണ്‌ ഇത്തവണ എനിക്ക്‌ തോന്നിയിട്ടുള്ളത്‌. കാരണം ക്രിസ്‌തുവിന്റെ ചിന്തകളും ദർശനങ്ങളുമൊക്കെ ഘോഷിക്കപ്പെടേണ്ട ഇടങ്ങളിൽ അത്‌ തമസ്‌കരിക്കുന്നു. ക്ഷമിക്കാനും സഹിക്കാനും ശത്രുവിനെ സ്‌നേഹിക്കാനും ശത്രുവിന്‌ മേശ ഒരുക്കാനും പറഞ്ഞിട്ടുള്ള ക്രിസ്‌തുവിന്റെ സ്‌നേഹം ചോദ്യം ചെയ്യപ്പെടുന്നു. ആ തരത്തിലാണ്‌ ലോകത്തിന്റെ പോക്ക്‌. പ്രത്യേകിച്ച്‌ ജറുസലേമിൽനിന്നുമൊക്കെയുള്ള സന്ദേശങ്ങൾ നമുക്ക്‌ ലഭിച്ചു കൊണ്ടിരിക്കുന്നത്‌. ഇങ്ങനെയുള്ള കാലഘട്ടത്തിലാണ്‌  ക്രിസ്‌മസ്‌ ആഘോഷിക്കുന്നത്‌ എന്നുള്ളത്‌ ഈ നൂറ്റാണ്ടിലെ ചരിത്രപരമായ ഒരു ചോദ്യമാണ്‌. ക്രിസ്‌മസ്‌ വെറുമൊരു ആഘോഷമായിട്ടുമാത്രമായി കാണുകയും യഥാർഥമായ ക്രിസ്‌തുവിന്റെ അനുഭവം മറക്കുകയും ചെയ്യുന്നു.

ഒരുപക്ഷേ ക്രിസ്‌തു ജനിച്ചില്ലായിരുന്നുവെങ്കിൽ സ്‌നേഹമാണ്‌  ദൈവമെന്ന്‌ നാം അറിയുമായിരുന്നില്ല. മറ്റെന്തെങ്കിലുമായിരിക്കും സ്‌നേഹമെന്നു പറഞ്ഞേനേ. സ്‌നേഹത്തിനെക്കുറിച്ച്‌ ഏറ്റവും നല്ല ഭാഷയിൽ സംസാരിച്ച ഒരാളാണ്‌ ക്രിസ്‌തു. അദ്ദേഹത്തിന്റെ പിറവി ആഘോഷിക്കുന്ന ഈ സമയത്ത്‌ പരസ്‌പരം സ്‌നേഹിക്കാൻ കഴിയാതെ പോകുന്നതിന്റെ കാരണം വളരെ പ്രസക്‌തമാണ്‌. മനുഷ്യർക്ക്‌ പരസ്‌പരം സ്‌നേഹിക്കാൻ കഴിയാതെ വരുന്ന ഘട്ടത്തിൽ എല്ലാ ആഘോഷങ്ങളും അപ്രസക്‌തമാകുകയാണ്‌. 

ക്രിസ്‌തുവിന്റെ ജനനത്തിലൂടെയാണ്‌  ശത്രുവിനെ സ്‌നേഹിക്കുകയെന്ന സന്ദേശം ഉയരുന്നത്‌. അല്ലെങ്കിൽ ഇന്നും ശത്രുവിനെ സ്‌നേഹിക്കാൻ കഴിയില്ല. ഇസ്രയേലിന്റെമാത്രം കാര്യമല്ല; മൊത്തമായി മനുഷ്യരുടെ ജാതി, മതം, രാഷ്‌ട്രീയം എന്നിവയൊക്കെ ചിന്തിച്ച്‌  മനുഷ്യന്‌ പരസ്‌പരം സ്‌നേഹിക്കാൻ കഴിയാത്ത കാലഘട്ടത്തിലൂടെയാണ്‌ നാം പോകുന്നത്‌. നമ്മുടെയൊക്കെ മനസ്സിൽ ക്രിസ്‌തു യഥാർഥമായി പിറക്കുന്നത്‌ മറ്റുള്ളവരെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുമ്പോഴാണ്‌. അതാണ്‌ ക്രിസ്‌മസ്‌ നൽകുന്ന ഏറ്റവും വലിയ സന്ദേശം.

കുട്ടിക്കാലത്ത്‌ ഓണവും ക്രിസ്‌മസുമെല്ലാം കിട്ടുന്ന അവധിക്കാലമാണ്‌. എല്ലാത്തിനുമുള്ള ഒരുക്കമുണ്ട്‌. ക്രിസ്‌മസ്‌ വിളക്കുകൾ ഉണ്ടാക്കൽ. മുള കീറി വർണക്കടലാസുകൊണ്ട്‌ ക്രിസ്‌മസ്‌ വിളക്കുകൾ ഉണ്ടാക്കുന്നതിലെല്ലാം കുട്ടികളുടെ വലിയ ഇടപെടലുണ്ട്‌. മുതിർന്നവർ ഉണ്ടാക്കുമ്പോൾ കുട്ടികൾ ഭാഗഭാക്കാകും. മുട്ടത്തോടിൽ പഞ്ഞി ഒട്ടിച്ച്‌ കളറടിച്ച്‌ ക്രിസ്‌മസ്‌ പാപ്പയെ ഉണ്ടാക്കുക, മുതിർന്നപ്പോൾ കാരൾ സംഘത്തിൽ പാട്ടുപാടാൻ പോകുക, അങ്ങനെ വളരെ ഇടപെടൽ ഉണ്ടാകുന്ന സമയമാണ്‌ ക്രിസ്‌മസ്‌. കേരളത്തിനു പുറത്തും വിദേശത്തുമുള്ള ബന്ധുക്കളും മറ്റും അവധിക്ക്‌ വരുന്നതും ക്രിസ്‌മസിനോ ഓണത്തിനോ ഒക്കെ ആയിരിക്കും.  അതുകൊണ്ടുതന്നെ വിളക്കുകൾ നിറഞ്ഞ,     വർണങ്ങളുടെ ആഘോഷമാണ്‌ ക്രിസ്മസ്‌.  ക്രിസ്‌ത്യൻ കുടുംബത്തിൽപ്പെട്ട എനിക്ക്‌ പാടാനൊന്നും അറിയില്ലായിരുന്നുവെങ്കിലും പള്ളിയിൽ ക്വയറിൽ പാട്ടു പഠിക്കാനും പാടാനുമൊക്കെ പോയിരുന്നു. 

ക്രിസ്‌തു സ്നേഹമല്ലായിരുന്നുവെങ്കിൽ ഞാൻ ഒരിക്കലും ഒരു ക്രിസ്‌തുമതവിശ്വാസി ആകില്ലായിരുന്നു. സ്‌നേഹം എന്ന ഉദാത്തമായ വികാരത്തെക്കുറിച്ച്‌ ലോകത്തോട്‌ ആദ്യമായി സംസാരിച്ച വ്യക്‌തി ക്രിസ്‌തുവായിരുന്നു. ബുദ്ധൻ ക്ഷമയെക്കുറിച്ച്‌ പഠിപ്പിച്ചു. സ്‌നേഹമാണ്‌ ദൈവമെന്ന്‌ പഠിപ്പിച്ചതും ശത്രുവിനെയും സ്‌നേഹിക്കണമെന്ന വലിയ തത്വചിന്ത മനുഷ്യരിലേക്ക്‌ പടർത്തിയതും ക്രിസ്‌തുവാണ്‌. അതിനുശേഷമാണ്‌ മറ്റുള്ള പല മഹാന്മാരും അതുമായി ബന്ധപ്പെട്ട പല കാര്യവും പറഞ്ഞതും. പിന്നീട്‌ മാർക്‌സിയൻ ചിന്തകളിൽ  ഒരാൾ മറ്റൊരാൾക്കു വേണ്ടി കരുതുകയെന്ന തത്വങ്ങളിലുമൊക്കെ  ക്രിസ്‌തുവിന്റെ ദർശനം കാണാം. അതാണ്‌ ഞാൻ ക്രിസ്‌തുവിനെ മനസ്സിൽ കൊണ്ടുനടക്കാനുള്ള മുഖ്യകാരണം. നന്മ സമൂഹത്തിന്‌ ഏറ്റവും ആവശ്യമാണ്‌. രണ്ടോ മൂന്നോ പേർക്ക്‌ ഒരു ബസിൽ ഒരുമിച്ചിരുന്ന്‌ പോകണമെന്നുണ്ടെങ്കിൽപ്പോലും ഉള്ളിൽ നന്മ വേണം. എന്റെ സിനിമകളിലും കഥകളിലുമെല്ലാം അത്‌ നിഴലിക്കുന്നുവെങ്കിൽ അത്‌ ക്രിസ്‌തുവിന്റെ സ്വാധീനംതന്നെയാണ്‌.

ഇത്തരത്തിൽ സമൂഹത്തിനെ ചേർത്തുനിർത്താൻ, പ്രത്യേകിച്ച്‌ പാർശ്വവൽക്കരിക്കപ്പെട്ട അന്ധനും ദരിദ്രനും കുഷ്‌ഠരോഗികളും വേശ്യാസ്‌ത്രീകളുമൊക്കെ പുറന്തള്ളപ്പെട്ട ഘട്ടത്തിൽ അവരെ ചേർത്തുനിർത്താനും അവരെ സ്‌പർശിക്കാനും കഴിയുന്ന സാമൂഹ്യബോധം പകർന്നത്‌ ക്രിസ്‌തുവാണ്‌. അവിടെയാണ്‌ ക്രിസ്‌തുവിന്റെ പ്രസക്‌തി. 

ലോകം മുഴുവൻ മാനവികത വെല്ലുവിളി നേരിടുന്ന കാലത്താണ്‌ നാം ഇത്തവണ ക്രിസ്‌മസ്‌ ആഘോഷിക്കുന്നത്‌. മൂന്നു മാസത്തോളമായി ക്രിസ്‌തു പിറന്ന മണ്ണിൽ യുദ്ധം നടക്കുകയാണ്‌. അതിനുംമുമ്പ്‌ തുടങ്ങിയ മറ്റൊരിടത്ത്‌ യുദ്ധം ഇനിയും അവസാനിച്ചിട്ടില്ല. ലോകസമാധാനത്തെക്കുറിച്ച്‌ സംസാരിച്ചവരുടെയൊക്കെ വാക്കുകൾ നഷ്‌ടമായിക്കൊണ്ടിരിക്കുന്നു. അവിടെ പ്രതികരണംപോലുമില്ല.  ഈയൊരു സാഹചര്യത്തിൽ സ്നേഹത്തിന്റെ സന്ദേശമുയർത്തി, മാനവരാശിയുടെ ഒരുമയ്ക്കായി നമുക്ക് ക്രിസ്മസ് ആഘോഷിക്കാം. ആ സ്നേഹ സന്ദേശം തന്നെയാണ് ക്രിസ്മസിന്റെ പ്രസക്തി.

https://www.deshabhimani.com/post/20231224_11250/blessy