2013, ഫെബ്രുവരി 16, ശനിയാഴ്‌ച

അധികാരകേന്ദ്രങ്ങളിലെ അഴിമതിയുടെ കണക്ക് ഞെട്ടിക്കുന്നത്: സൂസപാക്യം

തിരു: അധികാരവും സ്വാധീനവുമുള്ള ന്യൂനപക്ഷത്തിന്റെ നിയന്ത്രിക്കാനാകാത്ത ആര്‍ത്തിയും ധൂര്‍ത്തും ആഡംബരഭ്രമവും രാജ്യത്തെ വന്‍ പ്രതിസന്ധിയിലെത്തിച്ചിരിക്കുകയാണെന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപത അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് ഡോ. സൂസപാക്യം. സമീപകാലത്തായി പുറത്തു വന്നുകൊണ്ടിരിക്കുന്ന കോടികളുടെ അഴിമതി ഞെട്ടിക്കുന്നതാണെന്നും തപസുകാലത്തോടനുബന്ധിച്ച് പുറപ്പെടുവിച്ച ഇടയലേഖനത്തില്‍ ആര്‍ച്ച് ബിഷപ് പറഞ്ഞു. രാജ്യം എത്ര സമ്പന്നമാണെന്നു തെളിയിക്കാന്‍ സ്വിസ് ബാങ്കില്‍ ഇന്ത്യന്‍ സമ്പന്നര്‍ക്കുള്ള നിക്ഷേപങ്ങളുടെ കണക്കുകള്‍ മാത്രം മതി. ഏതാണ്ട് 70 ലക്ഷം കോടി രൂപയാണ് സ്വിസ് ബാങ്കില്‍ ഇന്ത്യക്കാരുടെ നിക്ഷേപം. ബ്രിട്ടന്റെ സ്വിസ് ബാങ്കിലെ നിക്ഷേപം 20 ലക്ഷം കോടി പോലുമില്ല. ഈ തുകയുടെ ഒരംശം മതി ഇന്ത്യയുടെ വിദേശകടങ്ങളെല്ലാം വീട്ടാന്‍. ഇതിനിടയില്‍ രാജ്യത്തെ നല്ലൊരു ഭാഗം ആളുകളും ദാരിദ്ര്യ രേഖയ്ക്കു താഴെയാണ്. പോഷകാഹാരം കിട്ടാതെ മരണമടയുന്ന കുഞ്ഞുങ്ങളുടെ എണ്ണം ഞെട്ടിപ്പിക്കുന്നതാണ്. 30 കോടിയിലേറെപ്പേര്‍ നിരക്ഷരരായി കഴിയുന്നു. കോടികള്‍ക്ക് സ്വന്തമായി വീടും ഭൂമിയുമില്ല. 12 കോടിയിലധികം ദരിദ്രഭവനങ്ങളില്‍ പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൗകര്യമില്ല. ശുദ്ധജലത്തിന്റെയും ശുചിത്വത്തിന്റെയും അഭാവംമൂലം പ്രതിവര്‍ഷം അഞ്ചുലക്ഷം പേര്‍ മാരകരോഗങ്ങള്‍ക്കും പകര്‍ച്ചവ്യാധികള്‍ക്കും ഇരയാകുന്നുവെന്നും ബിഷപ് പറഞ്ഞു. ക്രൈസ്തവര്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ആര്‍ഭാടപൂര്‍വമായ ആഘോഷങ്ങളും ധൂര്‍ത്തും അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.