2013, ഏപ്രിൽ 28, ഞായറാഴ്‌ച

പമ്പയില്‍ ആദ്യം വഞ്ചിയോടട്ടെ പിന്നീടാകാം വിമാനം: മാര്‍ ക്രിസോസ്റ്റം




 പമ്പാനദിയില്‍ ആദ്യം വഞ്ചിയോടട്ടെ, പിന്നീടാകാം വിമാനമെന്ന് ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപോലീത്ത പറഞ്ഞു. വികസനത്തിന് എതിരല്ല, എന്നാല്‍ മനുഷ്യ ജീവിതം അസാധ്യമാക്കുന്ന വികസനം അംഗീകരിക്കാനാവില്ല. ജന്മദിന ആശംസ നേരാന്‍ മാരാമണ്‍ അരമനയിലെത്തിയ കവി സുഗതകുമാരിയോടാണ് വലിയ മെത്രാപോലീത്ത മനസ്സുതുറന്നത്. തൊണ്ണൂറ്റിയേഴാം വയസ്സിലേക്ക് കടന്ന മാര്‍ ക്രിസോസ്റ്റത്തിന് ദീര്‍ഘായുസ്സ് നേരാന്‍ ശനിയാഴ്ച പകല്‍ 12.30നാണ് സുഗതകുമാരി എത്തിയത്. പമ്പാനദി കണ്ടിട്ട് സഹിക്കുന്നില്ലെന്നും ഇത് അഴുക്കുചാലായി മാറിയെന്നും പറഞ്ഞാണ് അവര്‍ സംഭാഷണത്തിന് തുടക്കമിട്ടത്. ബാല്യത്തില്‍ പമ്പയില്‍ കുളിച്ചിരുന്ന ഓര്‍മകള്‍ ക്രിസോസ്റ്റം പങ്കുവച്ചു. മീനും വെള്ളവുമൊഴിച്ച് മറ്റെല്ലാം പമ്പയിലുണ്ടെന്ന് തിരുമേനി സരസമായി പറഞ്ഞു. തുടര്‍ന്ന് ആയിരക്കണക്കിനേക്കര്‍ പാടശേഖരവും തണ്ണീര്‍ത്തടങ്ങളും ഇല്ലാതാകുന്ന വിമാനത്താവളത്തെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി എ കെ ആന്റണിയെ കണ്ടപ്പോള്‍ മനുഷ്യനെ നശിപ്പിച്ച്് വികസനം പാടില്ലെന്ന തന്റെ അഭിപ്രായം പറഞ്ഞു. മറ്റെവിടേക്കെങ്കിലും ഇത് മാറ്റരുതോ എന്ന് ചോദിച്ചതായും അദ്ദേഹം പറഞ്ഞു. നിരവധി അനുവാദങ്ങള്‍ കിട്ടിയതായും മറ്റൊരു സ്ഥലത്ത് ഇനിയും അനുവാദം കിട്ടാന്‍ ബുദ്ധിമുട്ടാണെന്നുമാണ് ആന്റണി മറുപടി പറഞ്ഞത്. ആറന്മുളയില്‍ വയലുകള്‍ നികത്തില്ലെന്നത് പച്ചക്കള്ളമാണെന്നും ഇതിനകംതന്നെ തോടുകളടക്കമുള്ള തണ്ണീര്‍ത്തടങ്ങളാണ് നികത്തിയതെന്നും സുഗതകുമാരി വ്യക്തമാക്കി. 

2013, ഫെബ്രുവരി 16, ശനിയാഴ്‌ച

അധികാരകേന്ദ്രങ്ങളിലെ അഴിമതിയുടെ കണക്ക് ഞെട്ടിക്കുന്നത്: സൂസപാക്യം

തിരു: അധികാരവും സ്വാധീനവുമുള്ള ന്യൂനപക്ഷത്തിന്റെ നിയന്ത്രിക്കാനാകാത്ത ആര്‍ത്തിയും ധൂര്‍ത്തും ആഡംബരഭ്രമവും രാജ്യത്തെ വന്‍ പ്രതിസന്ധിയിലെത്തിച്ചിരിക്കുകയാണെന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപത അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് ഡോ. സൂസപാക്യം. സമീപകാലത്തായി പുറത്തു വന്നുകൊണ്ടിരിക്കുന്ന കോടികളുടെ അഴിമതി ഞെട്ടിക്കുന്നതാണെന്നും തപസുകാലത്തോടനുബന്ധിച്ച് പുറപ്പെടുവിച്ച ഇടയലേഖനത്തില്‍ ആര്‍ച്ച് ബിഷപ് പറഞ്ഞു. രാജ്യം എത്ര സമ്പന്നമാണെന്നു തെളിയിക്കാന്‍ സ്വിസ് ബാങ്കില്‍ ഇന്ത്യന്‍ സമ്പന്നര്‍ക്കുള്ള നിക്ഷേപങ്ങളുടെ കണക്കുകള്‍ മാത്രം മതി. ഏതാണ്ട് 70 ലക്ഷം കോടി രൂപയാണ് സ്വിസ് ബാങ്കില്‍ ഇന്ത്യക്കാരുടെ നിക്ഷേപം. ബ്രിട്ടന്റെ സ്വിസ് ബാങ്കിലെ നിക്ഷേപം 20 ലക്ഷം കോടി പോലുമില്ല. ഈ തുകയുടെ ഒരംശം മതി ഇന്ത്യയുടെ വിദേശകടങ്ങളെല്ലാം വീട്ടാന്‍. ഇതിനിടയില്‍ രാജ്യത്തെ നല്ലൊരു ഭാഗം ആളുകളും ദാരിദ്ര്യ രേഖയ്ക്കു താഴെയാണ്. പോഷകാഹാരം കിട്ടാതെ മരണമടയുന്ന കുഞ്ഞുങ്ങളുടെ എണ്ണം ഞെട്ടിപ്പിക്കുന്നതാണ്. 30 കോടിയിലേറെപ്പേര്‍ നിരക്ഷരരായി കഴിയുന്നു. കോടികള്‍ക്ക് സ്വന്തമായി വീടും ഭൂമിയുമില്ല. 12 കോടിയിലധികം ദരിദ്രഭവനങ്ങളില്‍ പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൗകര്യമില്ല. ശുദ്ധജലത്തിന്റെയും ശുചിത്വത്തിന്റെയും അഭാവംമൂലം പ്രതിവര്‍ഷം അഞ്ചുലക്ഷം പേര്‍ മാരകരോഗങ്ങള്‍ക്കും പകര്‍ച്ചവ്യാധികള്‍ക്കും ഇരയാകുന്നുവെന്നും ബിഷപ് പറഞ്ഞു. ക്രൈസ്തവര്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ആര്‍ഭാടപൂര്‍വമായ ആഘോഷങ്ങളും ധൂര്‍ത്തും അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.